2010, ജൂൺ 9, ബുധനാഴ്‌ച

മുനിക്കഥ-അതികായന്‍


അതികായന്‍

അതികായ മുനിക്ക്‌ അതികായന്‍ എന്ന പേര് വന്നത് കേവലം യാദൃച്ച്ചികമല്ല; അതികായനായത് കൊണ്ടുതന്നെ. രാവണപുത്രനായ അതികായന്റെ കഥ പറയാം:

യക്ഷചക്രവര്‍ത്തിയും ലങ്കാധിപതിയുമായ കുബേരനെ യുദ്ധത്തില്‍ തോല്‍പ്പിച്ച് ലങ്കയില്‍ നിന്നും വടക്ക് ഗന്ധമാദന പര്‍വതതിതിലേക്ക് നാടു കടത്തിയ രാവണന്‍ കുബേരനില്‍ നിന്ന് ലങ്ക പിടിച്ചടക്കി രാജ്യ വിസ്തൃതി കൂട്ടി. പുഷ്പകവിമാനം മടക്കിക്കിട്ടാനായി കുബേരന്‍ കെഞ്ഞ്ചിയെങ്കിലും രാവണന്‍ അത് വിട്ടു കൊടുത്തില്ല. മായാവിയായ രാവണന് വിമാനം പറപ്പിക്കാന്‍ പ്രത്യേകം പരിശീലനമൊന്നും വേണ്ടി വന്നില്ല. യുദ്ധം കഴിഞ്ഞ്‌ പിടിച്ചെടുത്ത പുഷ്പക വിമാനത്തില്‍ രാവണന്‍ നാട്ടിലേക്ക് പറന്നു.

ഭൂപ്രകൃതി ആസ്വദിക്കാനായി രാവണന്‍ വിമാനം താഴ്ത്തി സാവധാനത്തിലാണ് പറപ്പിച്ച്ചിരുന്നത്. താഴെ പച്ച പുതച്ച നെല്‍പ്പാടങ്ങള്‍, മൊട്ടക്കുന്നുകള്‍, കൊലുസ്സിട്ട പോലെ ഇടയ്ക്കിടെ നീര്‍ച്ചാലുകള്‍, ആമ്പലും താമരയും പൂത്തു നില്‍ക്കുന്ന പൊയ്കകള്‍, അതില്‍ നീന്തിത്തുടിക്കുന്ന രാജഹംസങ്ങള്‍. മയൂര പാര്‍വത സാനുക്കളിലെത്ത്തിയപ്പോള്‍ രാവണന്റെ ഉള്ളില്‍ കുളിര് കോരിയിടുന്നൊരു കാഴ്ച കണ്ടു! താഴെ പൊയ്കയില്‍ ഗന്ധര്‍വ കന്യകള്‍ ഉടുതുണിയില്ലാതെ നീന്തിത്തുടിക്കുന്നു. കൊക്ക്പിറ്റിലിരുന്നു രാക്ഷസരാജാവ് വിമാനത്തിന്റെ വേഗത മെല്ലെ കുറച്ചു. പുഷ്പകവിമാനം അരയന്നാകൃതി കൈക്കൊണ്ടു മെല്ലെ പൊയ്കയിലിറങ്ങി. വിമാനം പൊയ്കയില്‍ ഇറങ്ങിയതുംരാവണന്‍ പൊയ്കയിലേക്ക് ഒറ്റക്കുതിപ്പ്. മുങ്ങി നിവര്‍ന്നതോ ഗന്ധര്‍വ യുവതി ചിത്രാംഗിതക്കടുത്ത് . തൊട്ടടുത്ത് മുങ്ങിനിവര്‍ന്ന പര്‍വതാകാരനായ രാവണന്റെ തല കണ്ട ചിത്രാംഗിത മോഹാലസ്യപ്പെട്ടു. മായാവിയായ രാവണന്‍അരൂപിയായി മാറി ചിത്രാംഗിതയെ ഒരു രഹസ്യ സങ്കേതത്തില്‍ എത്തിച്ച ശേഷം ഒരു സുന്ദര പുരുഷന്റെ രൂപംകൈക്കൊണ്ട്‌ അവളുമായി രമിച്ചു. ഗര്‍ഭസ്ഥ ശിശുവിനെ പ്രസവിക്കാന്‍ ഗന്ധര്‍വ സ്ത്രീകള്‍ക്ക് പത്ത് മാസം കാക്കണ്ട; പത്ത് നിമിഷം മതി. ചിത്രാംഗിത ഒരു ആണ്‍ കുഞ്ഞിനെ പ്രസവിച്ചു. അവള്‍ കുഞ്ഞിനെ രാവണന് സമ്മാനിച്ചശേഷം പൊടിയും തട്ടി ഒന്നുമറിയാത്ത മട്ടില്‍ ഗന്ധര്‍വ ലോകത്തേക്ക് പോയി.

സമ്മാനം ഏറ്റു വാങ്ങിയ രാവണന്‍ പുഷ്പക വിമാനത്തിലേറി നാട്ടിലേക്ക് യാത്ര തുടര്‍ന്നു. വഴിയ്ക്ക് വിമാനം ഒരുപര്‍വതത്തില്‍ തട്ടി കുഞ്ഞു കാട്ടിലേക്ക് തെറിച്ചു വീണു. കുഞ്ഞിനെ കാട്ടില്‍ ഉപേഷിച്ചിട്ട്‌ പോകാന്‍ രാവണന്‍കൂട്ടാക്കിയില്ല. രാവണന്‍ വിമാനം നിലത്തിറക്കി ചുറ്റിലും നോക്കി. എടുക്കാനായി തന്റെ നേര്‍ക്ക്‌ കൈകള്‍ നീട്ടി ചിരിച്ചുകൊണ്ടു കിടക്കുന്ന അതികായന്‍ എന്ന ബാലനെയാണ് രാവണന്‍ കണ്ടത്. നോക്കി നില്ക്കെ അവന്‍ വളര്‍ന്നുഭീമാകാരനായി. രാവണന്‍ അവനെ എടുത്തു നോക്കി! പൊങ്ങുന്നില്ല. അവനെ എടുക്കാന്‍ ഇരുപത് കൈകള്‍ പോരഇരുനൂറു കൈകള്‍ തന്നെ വേണം എന്ന് ഒരു ഞെട്ടലോടെ രാവണന്‍ മനസ്സിലാക്കി. അച്ചന്‍ നോക്കി നില്‍ക്കെ ഹനൂമാനെപ്പോലെ അതികായന്‍ ഒറ്റക്കുതിപ്പിനു വിമാനത്തിനകത്തായി. വിമാനമൊന്ന് കുലുങ്ങി. രാവണന്‍അതികായനെ ലങ്കയില്‍ കൊണ്ടു വന്ന് പുത്രദു:ഖമനുഭവിക്കുന്ന ധന്യമാലക്ക് കൊടുത്തു.

അതികായന്‍ വിദ്യ അഭ്യസ്സിച്ച്ചത് സാക്ഷാല്‍ ശ്രീ പരമേശ്വരനില്‍ നിന്നാണ്. ശാസ്ത്രശസ്ത്രാദികളില്‍ നൈപുണ്യംനേടി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ മുനികുമാരന്‍ ഗുരുവിനോട് താന്‍ എന്താണ് ഗുരുദക്ഷിണയായി നല്‍കേണ്ടതെന്ന്ചോദിച്ചു.

"നീ എനിക്ക് പാരിതോഷികമായി ഒന്നും തരേണ്ട; പകരം യുദ്ധതന്ത്രത്തില്‍ ഒരിക്കലും മായാ വിദ്യകള്‍പ്രയോഗിക്കില്ലെന്ന് എനിക്ക് ഉറപ്പു തരണം" ശിവന്‍ പറഞ്ഞു.

അതികായന്‍ അത് സമ്മതിച്ചു. പിരിയാന്‍ നേരം ശിവന്‍ പ്രിയശിഷ്യന് പാശുപതാസ്ത്രം കൊടുത്തു. പിന്നീട് ബ്രഹ്മാവിനെ തപസ്സ് ചെയ്തു. സംപ്രീതനായ ബ്രഹ്മാവ്‌ അതികായന് ബ്രഹ്മാസ്ത്രവും കഞ്ചുകവും കൊടുത്തു. അതിനുപുറമേ ദാഹമോഹാദികള്‍ മേലില്‍ ഉണ്ടാകില്ലെന്നൊരു വരവും കൊടുത്തു.

ശിവനില്‍ നിന്ന് പാശുപതാസ്ത്രവും ബ്രഹ്മാവില്‍ നിന്ന് ബ്രഹ്മാസ്ത്രവും വാങ്ങി വന്ന അതികായന്‍ കണ്ടത് ഇന്ദ്രനോട്തോറ്റു തൊപ്പിയിട്ടിരിക്കുന്ന ചന്ദ്രന്‍ എന്ന തന്റെ മാതുലനെയാണ്. ഇന്ദ്രനെ പിടിച്ചു കൊണ്ട് വരാന്‍ മാതുലന്‍ ചന്ദ്രന്‍കല്‍പ്പിച്ചു. ഇന്ദ്രനുമായി അതികായന്‍ പൊരിഞ്ഞ യുദ്ധം നടത്തി. പാശുപതാസ്ത്രത്ത്തിനു മുന്‍പില്‍ വജ്രായുധം നിഷ്പ്രഭമായി. ദേവേന്ദ്രന്‍ കീഴടങ്ങി. ഇന്ദ്രനെ കീഴടക്കിയ അതികായനെ കൊല്ലാന്‍ ഒടുവില്‍ സാക്ഷാല്‍ ലക്ഷ്മണന്‍തന്നെ വേണ്ടി വന്നു. രാമരാവണ യുദ്ധത്തില്‍ ലക്ഷ്മണന്‍ അതികായന്റെ കഥ കഴിച്ചു.
*******

0 അഭിപ്രായങ്ങള്‍:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം