2010, ജൂലൈ 14, ബുധനാഴ്‌ച

മുനിക്കഥ- കൃപര്‍

കൃപര്‍

കുടത്തില്‍ നിന്നും തുടപിളര്‍ന്നുമൊക്കെ കുഞ്ഞു പിറന്നു എന്ന് പുരാണത്തില്‍ കഥയുണ്ട്. ശരാഗ്രത്ത്തില്‍ നിന്ന് കുഞ്ഞുപിറന്ന കഥ അവിശ്വസനീയമായി തോന്നുന്നില്ലേ! അങ്ങനെ പിറന്ന ഒരു മുനിയുണ്ട് പുരാണത്തില്‍; സാക്ഷാല്‍ കൃപര്‍. കൃപരുടെ ജനന കഥ പറഞ്ഞ് കൊണ്ട് കഥ തുടങ്ങാം.

സാധാരണ മുനികുമാരന്മാര്‍ക്ക് താല്പര്യം ജനിക്കേണ്ടത്‌ വേദ പഠനത്തിലാണ്. എന്നാല്‍ കൃപരുടെ പിതാവ് ശരദ്വാമുനിക്ക്‌ താല്പര്യം ക്ഷത്രിയരെപ്പോലെ ധനുര്‍വിദ്യയിലായിരുന്നു. ശരദ്വാ മുനി വളര്‍ന്നപ്പോള്‍ കാട്ടില്‍ പോയിതപസ്സാരംഭിച്ച്ചു. കമണ്ടലുവിനു പകരം അമ്പും വില്ലും അരികില്‍ വച്ചായിരുന്നു തപസ്സ്. ദിവ്യാസ്ത്രലബ്ദിയായിരുന്നു തപസ്സിന്റെ ഉദ്ദേശ്യം. ഇന്ദ്രന്‍ ശരദ്വാന്റെ തപസ്സ് മുടക്കുന്നതിനുള്ള തന്ത്രങ്ങള്‍ ആരാഞ്ഞു. പെണ്ണൊരുംപെട്ടാല്‍ ഏതു ബ്രഹ്മചാരിയും തപസ്സ് മുടക്കും എന്ന് മനസ്സിലാക്കിയ ഇന്ദ്രന്‍ ജാനപതി എന്ന ദേവ നര്‍ത്തകിയെ ശരദ്വാന്റെ സമീപത്തെക്കയച്ച്ചു. അല്‍പവസ്ത്രധാരിണിയായി മുമ്പില്‍ നൃത്തം ചെയ്ത ജാനപതിയെ കണ്ട ശരദ്വാന് ഇന്ദ്രിയ സ്കലനമുണ്ടായി. തന്റെ മുന്നില്‍ കുത്തനെ വച്ചിരുന്ന ശരാഗ്രത്തിലാണ് ഇന്ദ്രിയം പതിച്ചത്. ശരാഗ്രത്ത്തില്‍ വീണ ഇന്ദ്രിയം രണ്ടായി പിളര്‍ന്ന് രണ്ട് കുഞ്ഞുങ്ങള്‍ ജനിച്ചു. ഒരാണ്‍കുഞ്ഞും ഒരു പെണ്‍കുഞ്ഞും. രണ്ട് കുഞ്ഞുങ്ങളെയും നായാട്ടിനു വന്ന ശാന്തനുമഹാരാജാവിനു കിട്ടി. അദ്ദേഹം അവരെ കൊട്ടാരത്തില്‍ കൊണ്ട് പോയി വളര്‍ത്തി. അതില്‍ ആണ്‍ കുട്ടി വളര്‍ന്നു കൃപരും പെണ്‍കുട്ടി വളര്‍ന്ന് കൃപിയും ആയിത്തീര്‍ന്നു.

ശാന്തനു മഹാരാജാവിന്റെ കൊട്ടാരത്തില്‍ തന്റെ മക്കള്‍ വളരുന്നുന്ടെന്നറിഞ്ഞു ശരദ്വാ മുനി കൊട്ടാരത്തിലെത്തി. കുട്ടികളെ കാണുകയും അവര്‍ തന്റെ മക്കള്‍ ആണെന്നുള്ള വിവരം ശാന്തനുവിനെ ധരിപ്പിക്കുകയും ചെയ്തു. അദ്ദേഹം രഹസ്യമായി കൊട്ടാരത്തില്‍ താമസിച്ച് കൃപരെ ധനുര്‍ വേദങ്ങളും ആസ്ത്രവിദ്യകളും അഭ്യസിപ്പിച്ചു. ധനുര്‍വേദ ആചാര്യനായിത്തീര്‍ന്ന കൃപരില്‍ നിന്നാണ് പാണ്ടവരും കൌരവരും വൃഷ്ണികളും യധുക്കളുമെല്ലാം ധനുര്‍വിദ്യ അഭ്യസിച്ചത്‌.

അസ്ത്രാഭ്യാസം പൂര്‍ത്തിയാക്കിയ ശിഷ്യഗണങ്ങള്‍ക്ക് കൊട്ടാരത്തില്‍ ഒരു അരങ്ങേറ്റം സംഘടിപ്പിച്ചു. അര്‍ജുനന്റെ വിജയം സ്വപ്നം കണ്ടിരുന്നവരുടെ കൂട്ടത്തില്‍ കൃപരുമുണ്ടായിരുന്നു. ഏറ്റുമുട്ടിയവരൊക്കെ അര്‍ജുനനോടു പരാജയം ഏറ്റു വാങ്ങി. അര്‍ജ്ജുനനെ വിജയിയായി പ്രഖ്യാപിക്കുമെന്ന ഘട്ടം വന്നപ്പോള്‍ കര്‍ണ്ണന്‍ അര്‍ജ്ജുനനെ വെല്ലു വിളിച്ചു. കൃപര്‍ കര്‍ണ്ണന്റെ കുലമഹിമയെ ചോദ്യം ചെയ്ത് അര്‍ജ്ജുനന്റെ മാനം രക്ഷിച്ചു. മത്സരിക്കാനായില്ലെങ്കിലും കര്‍ണ്ണന് അംഗരാജാവാകാന്‍ കഴിഞ്ഞത് കൃപരുടെ ഈ ഭര്‍ത്സനം മൂലമായിരുന്നു.

ഭാരത യുദ്ധത്തില്‍ കൌരവപക്ഷം ചേര്‍ന്ന കൃപര്‍ പലപ്പോഴും പാണ്ടവരോട് സന്ധി ചെയ്യുന്നതാണ് അഭികാമ്യമെന്ന് അഭിപ്രായപ്പെട്ടു. ശരീരം കൌരവപക്ഷത്തും മനസ്സ് പാണ്ടവപക്ഷത്തും അതായിരുന്നു തുടക്കത്തില്‍ യുദ്ധത്തില്‍ കൃപര്‍ അനുവര്‍ത്തിച്ച നയം. കര്‍ണ്ണന്റെ സാരഥിയായിരിക്കെ കര്‍ണ്ണനെ ഭര്‍ല്സിച്ച് വീര്യം കെടുത്താന്‍ കിട്ടിയ അവസരമൊന്നും കൃപര്‍ പാഴാക്കിയില്ല. യുദ്ധത്തില്‍ കൃപര്‍ ശിഖണ്ടിയെ പരാജയപ്പെടുത്തി. കാളിന്ദരാജാവിനേയും സുകേതുവിനെയും വധിച്ചു. സാത്യകിയോടും അര്‍ജ്ജുനനോടും പരാജയം ഏറ്റു വാങ്ങി. ഒരു പക്ഷെ സ്വയം പരാജയം സമ്മതിച്ചു കൊടുത്തു എന്ന് പറയുന്നതാവും കൂടുതല്‍ ശരി.

അശ്വത്ഥാമാവ് സേനാപതിയായതോടെ കൃപര്‍ ശരിക്കും കൌരവപക്ഷപാതിയായി. യുദ്ധത്തിലെ സകല മര്യാദകളും ധര്‍മ്മങ്ങളും മറന്ന് അശ്വത്ഥാമാവിനോടൊപ്പം കൂടി. രാത്രി യുദ്ധത്തില്‍ ആശ്വത്ധാമാവിനോടൊപ്പം പങ്കു ചേര്‍ന്ന കൃപര്‍ പാണ്ടവ കുടീരത്തില്‍ നിന്നും അശ്വത്ഥാമാവാല്‍ പലായനം ചെയ്യപ്പെട്ട യോദ്ധാക്കളെ ഒന്നൊന്നായി തന്റെ വാളിനിരയാക്കി. അശ്വത്ഥാമാവോടൊപ്പം ചേര്‍ന്ന് പാണ്ടവപാളയത്തിന് തീ കൊളുത്താനും പാണ്ഡവരെ ഒന്നടങ്കം പാളയത്തില്‍ ചെന്ന് വക വരുത്താനും അദ്ദേഹം കൂട്ട് നിന്നു. പാണ്ടവരെല്ലാം അഗ്നിയില്‍ വെന്തു വെണ്ണീര്‍ ആയി എന്ന് തെറ്റിധരിച്ച് വിജയ ശ്രീലാളിതരായി മടങ്ങിയ ആശ്വത്ധാമാവും കൃപരും വഴിയ്ക്ക് വച്ച് ഭീമനേയും, അര്‍ജുനനെയും, കൃഷ്ണനെയും കണ്ട് ഞെട്ടി. കൃഷ്ണശാപം ഏറ്റുവാങ്ങി അശ്വത്ഥാമാവ് കാട് കയറിയതോടെ കൌരവപാണ്ടവ യുദ്ധത്തിന് അറുതിയായി. ധൃതരാഷ്ട്രര്‍ ഗാന്ധാരിയോടൊപ്പം വനവാസത്തിനു പോകാന്‍ തയ്യാറായി. ധൃതരാഷ്ട്രരെ അനുഗമിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച കൃപരെ ആ ഉദ്യമത്തില്‍ നിന്നും അദ്ദേഹം പിന്തിരിപ്പിച്ച്ചു. കൃപരെ രാജധാനിയില്‍ പാര്‍പ്പിക്കാന്‍ ധൃതരാഷ്ട്രര്‍ യുധിഷ്ടിരനോട് അപേക്ഷിച്ചു. യുധിഷ്ടിരന്‍ അദ്ദേഹത്തെ പരീക്ഷിത്തിന്റെ ഗുരുവായി വാഴിച്ചു. ചിരഞ്ജീവിയായി അവിവാഹിതനായി കഴിഞ്ഞ കൃപര്‍ സ്വര്‍ഗ്ഗാരോഹണംവരെ ഹസ്തിനപുരരാജധാനിയില്‍ രാജഗുരുവായി കഴിഞ്ഞു കൂടി.
**********






0 അഭിപ്രായങ്ങള്‍:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം